2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ഏറെ പൊക്കല്ലേ




കേരളത്തിന്റെ ഉയരവും തലയെടുപ്പും വര്‍ദ്ധിപ്പിക്കാനായി 2012 സെപ്തംബർ 12, 13, 14 തീയതികളിലായി കൊച്ചിയിൽ നടന്ന 'എമേർജിംഗ് കേരള 2012' എന്ന മേളയിൽ നിന്നാണ് പൊക്കത്തിന്റെ നിർവ്വചനം ശരിക്കും എഴുതി തീർക്കാൻ കഴിഞ്ഞത് എന്നുള്ള കാര്യം മലയാളികൾക്കും വിദേശത്തു നിന്നെത്തിയ കറുത്ത കോട്ടിട്ട വിദേശികൾക്കും മനസ്സിലാകാനിടയായി.

പൊക്കക്കരനായ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങും കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രിമാരായ കെ.വി.തോമസും വയലാർ രവിയും കെ.സി. വേണുഗോപാലും കേരള ചീഫ് സെക്രട്ടറി ജയകുമാറും കൊച്ചിയിലെ വേദി അൽങ്കരിച്ചപ്പോൾ പൊക്കം കുറവുള്ള കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ ആരും കണ്ടില്ലെന്ന് നടിക്കരുത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസംഗം കഴിഞ്ഞ് പ്രസംഗിക്കാനായി ക്ഷണിക്കപ്പെട്ട എ.കെ. ആന്റണി പ്രസംഗപീഠം ലക്ഷ്യമാക്കി നീങ്ങുന്നതായി സദസ് കണ്ടതാണെങ്കിലും ആന്റണി എവിടേക്കോ അപ്രത്യക്ഷനായി. പ്രസംഗപീഠത്തിലേക്കും മൈക്കിലേക്കും നോക്കിനിന്ന സദസ്സിന് പീഠത്തിന് പിന്നിലായി എന്തോ ഉദിച്ചുയരുന്നത് വൈകി മാത്രമാണ് കാണാൻ കഴിഞ്ഞത്. തനിക്ക് പൊക്കം കുറവായതുകൊണ്ട് മൈക്കിലേക്ക് വായ് എത്തുനില്ലെന്നും മുൻനിരയിലിരിക്കുന്നവരെ കാണാൻ കഴിയിന്നില്ലെന്നും അഞ്ച് അടി രണ്ട് ഇഞ്ച് പൊക്കക്കാരനായ പ്രതിരോധ മന്ത്രി പറയുമ്പോൾ മാത്രമാണ് സദസ്സിന് രഹസ്യം പിടികിട്ടുന്നത്. പ്രസംഗപീഠത്തിനു മുകളിലായി നാലിലൊന്ന് കഷണ്ടിയും ചുരുട്ടിപ്പിടിച്ച ചൂണ്ടുവിരലും ചലിക്കുന്നതു കണ്ട ജനം ഉത്സാഹപൂർവ്വം കൈയ്യടിച്ചു. ഈ പാവകളി വിദേശപ്രതിനിധികളിൽ ഏറെ ആവേശം പകർന്നു. വികസനത്തിനെതിരെ പ്രതിപക്ഷം ബാലിശമായ എതിർപ്പുകളാണ് പ്രകടിപ്പിക്കുന്നതെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആന്റണി രണ്ടു കാലിലും ഊന്നി അല്പം പൊങ്ങി പ്രഖ്യാപിച്ചപ്പോൾ കൊച്ചി ലേ മെറിഡിയനിലെ കുത്തിനിറച്ച ഹാൾ കരഘോഷം കൊണ്ടു മുഴങ്ങി. അതിർത്തിപ്രദേശങ്ങളിളെ അയൽരാജ്യങ്ങളായ പാക്കിസ്ഥാന്റെയും ചൈനയുടെയും ഭടന്മാർ തലതാഴ്ത്തി ഒളിഞ്ഞ് നടക്കുന്നത് തല താഴ്ത്തി നമ്മളൊളിഞ്ഞു നോക്കുന്നതിപോലെയുള്ള രംഗമെന്ന പോലെ കാണാനായി. എന്നാൽ പ്രസംഗപീഠപുലിവാലിൽ നിന്ന് രക്ഷപെടാനായി പണ്ടൊരിക്കൽ ചെയ്തതുപോലെ ആന്റണിക്കും ചെയ്യാമായിരുന്നു - മൈക്കുമെടുത്ത് ഒരു വശത്തു നിന്ന് പ്രസംഗിക്കാമായിരുന്നു. ഈ രംഗം എല്ലാ ന്യൂസ് ചാനലിലൂടെ എല്ലാവരും കണ്ടതാണ്. പൊക്കക്കുറവിലൂടെ പൊക്കം സൃഷ്ടിക്കാൻ ആന്റണിയെപ്പോലെ പലപ്പോഴും ഇതേ രീതിയിൽ പ്രവർത്തിച്ചിരുന്ന പൊക്കം കുറഞ്ഞ ഒരു കോൺഗ്രസ് നേതാവ് കൂടിയുണ്ടായിരുന്നു - അത് രമേശ് ചെന്നിത്തലയോ, പന്തളം സുധാകരനോ, ഇടവേള ബാബുവോ ആയിരുന്നില്ല. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന അന്തുലേയായിരുന്നു ആ 5 അടി 2 ഇഞ്ചുകാരൻ. അദ്ദേഹവും പലപ്പോഴും പൊതുചടച്ഗ്ച്ഗിൽ പങ്കെടുക്കുമ്പോൾ പൊക്കക്കുറവു മൂലം പ്രസംഗപീഠത്തിന് പിന്നിൽ നിന്ന് ഒരു വശത്തെത്തി പ്രസംഗിക്കുക എന്ന രീതി നടപ്പാക്കിയിരുന്നു. മുംബൈയിലെ മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അഴിമതിക്കാരനാണ് അന്തുലേ എന്ന് പറയുമായിരുന്നെങ്കിലും മാധ്യമപ്രവർത്തകർക്ക് വാരിക്കോരി സിമന്റ് ചാക്ക് നൽകി സിമന്റ് കുംഭകോണത്തിൽ നിന്ന് അദ്ദേഹം രക്ഷപെടുകയുണ്ടായി.

എന്നാൽ ചില വേദികളിൽ എത്തുമ്പോൾ ആന്തണിയുടെ പൊക്കം കൂടിവരുന്നതായി കാണുന്നു. രണ്ട് ഇഞ്ച് ഉയരവ്യത്യാസം വരുന്നതോടെ 5 അടി 4 ഇഞ്ചുകാരനായി മാറിയിരിക്കുന്നെന്ന് ആന്റണിയുടെ പത്നി അഡ്വ. എലിസബേത്ത് ആവശ്യപ്പെടാറുണ്ടെങ്കിലും അതിൽ കാര്യമില്ലെന്നും ആന്റണിയുടെ ഷൂവിനടിയിൽ രണ്ടിഞ്ച് റബ്ബർ ഒട്ടിച്ച് വയ്ക്കുന്നതു മൂലമാണ് ഈ വൻ ഉയത്തിന് കാരണമെന്നും ഉമ്മൻ ചാണ്ടിയുടെ പത്നി പലരുടെയും ചെവിയിൽ ഓതാറുണ്ട്.

വർഷങ്ങൽക്ക് മുമ്പ് പൊക്കക്കുറവിന്റെ ഗുണത്തെപ്പറ്റിയും സൗകര്യങ്ങളെപ്പറ്റിയും തോപ്പിൽ ഭാസി പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെപ്പറ്റി അദ്ദേഹം എഴുതിയത് നമ്മൾ വായിച്ചു രസിച്ചിട്ടുമുണ്ട് - "പൊക്കം കുറവാണെങ്കിൽ അൻവേഷിച്ചുവരുന്ന പോലീസുകാരെത്തിയാൽ ഒളിച്ചുനിൽക്കാം; കുടക്കീഴിൽ കയറിയാൽ തലയിൽ കുടക്കമ്പി തട്ടാതെ രക്ഷപെടാം; രാത്രിയിൽ കാമുകിയുടെ വീട്ടിൽ കയറുമ്പോൾ തല കതകിൽ തട്ടാതെ രക്ഷപെടാം; യോഗസ്ഥലത്തു ചെന്നാൽ മുകളിൽ കയറിയിരിക്കാം; രാത്രികാലത്ത് സ്മാൾ കഴിക്കാൻ കള്ളുഷാപ്പിൽ കയറുമ്പോൾ തല കുനിക്കാതെ കയറാം; ഉത്ഘാടനവേളയിൽ നിലവിളക്ക് കൊളുത്തുമ്പോൾ പൊക്കക്കുറവുകാർക്ക് മുമ്പിൽ കയറി നിലവിളക്കിനോട് ചേർന്ന് നിൽക്കാം; പൊക്കക്കാരിയായ ഭാര്യയുടെ മുമ്പിൽ പൊക്കമില്ലാത്തതുകൊണ്ട് തലകുനിക്കേണ്ടതുമില്ല; ഷർട്ടിനു തുണിയെടുക്കുമ്പോൾ അര മീറ്റർ കുറച്ചെടുത്താൽ മതി..." അങ്ങനെ പല സുഖങ്ങളും പൊക്കക്കുറവിൽ നിന്ന് എത്തുമെന്ന് തോപ്പിൽ ഭാസി പറയുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കാർട്ടൂണിസ്റ്റുകൾക്ക് പൊതുവെ പൊക്കം കുറവാണെന്ന് ഒരു കാലത്ത് ഡൽഹിയിൽ സംസാരമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റുകളായ കുട്ടി, കേരളവർമ്മ, ശാമുവേൽ, ഈ ലേഖകൻ എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഗമനം. പൊക്കക്കാരായ ശങ്കർ, ഒ.വി. വിജയൻ, അബു ഏബ്രഹാം, രംഗ, പ്രകാശ്, ബാലൻ എന്നീ കാർട്ടൂണിസ്റ്റുകളുടെ കുത്തബ് മിനാർ ഉയരങ്ങൾക്ക് മുമ്പിൽ പൊക്കം കുറഞ്ഞവർ ഒന്നുമല്ലായിരുന്നു. ടോയ്‌ലെറ്റിൽ കയറിയാൽ പൊക്കക്കുറവു മൂലം വീഞ്ഞപെട്ടി നിരത്തി അതിനു മുകളിൽ കയറിനിന്ന് പാന്റിന്റെ ബട്ടൺ അഴിക്കേണ്ടിവരുമെന്ന് അന്ന് പൊക്കക്കാർ പരിഹസിച്ച് പറയുമായിരുന്നു.

കുട്ടികളെ സ്നേഹിക്കുകയും അവർക്ക് വേണ്ടി കുട്ടിക്കവിതകൾ എഴുതുകയും ചെയ്തതുകൊണ്ട് പ്രശസ്ത കവി കുഞ്ഞുണ്ണി മാസ്റ്റർക്ക് പൊക്കം കുട്ടികളുടെ അത്രമാത്രമായിരുന്നു. തന്റെ പൊക്കക്കുറവ് ഒരു ശരീരസൗന്ദര്യമായി കാത്തുസൂക്ഷിച്ചിരുന്ന കുഞ്ഞുണ്ണി മാസ്റ്റർ പാടുകയുണ്ടായി:

"എനിക്ക് പൊക്കം കുറവാണ്
എന്നെപൊക്കാതിരിക്കുവാൻ."


2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

അടി തെറ്റിയാൽ ആനയും വീഴും

സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് (കൊച്ചി മെട്രോയുടെ തലയായിരുന്ന ടോം ജോസിനെപ്പോലെ മുഴു കഷണ്ടി) അധികാരത്തിലിരുന്ന വേളയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനായിംറ്റു ചില പ്രമുഖരോടൊപ്പം ഒരു പാതയിലൂടെ നടന്നു നീങ്ങി. ക്രൂഷ്ചേവ് നടന്നത് പാതയുടെ അരികിലൂടെയായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് കമ്മ്യൂണിസം മെല്ലെമെല്ലെ ആവിയായി മാറിക്കൊണ്ടിരുന്ന കാലം. പ്രസിഡന്റിന് കാല് പിഴച്ചതുപോലെ. ക്രൂഷ്ചേവിന്റെ കാലു സ്ലിപ്പായി. കൂടെയുള്ളവർ പരിഭ്രമിച്ചു. ദൈവാനുഗ്രഹത്താൽ (കക്ഷി സോവിയറ്റ് യൂണിയനു പുറത്തു നിന്ന്) ഓടയിലേക്ക് തെറ്റി വീണില്ല. സുരക്ഷാഭടന്മാരും ചാരന്മാരും ഔദ്യോദികഭാരവാഹികളും പെട്ടെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്പിച്ചു. ക്രൂഷ്ചേവ് വീണതും ചിരിച്ച്കൊണ്ട്, എഴുന്നേറ്റതും ചിരിച്ചുകൊണ്ട്. പെട്ടെന്നായിരുന്നു ക്രൂഷ്ചേവിന്റെ പ്രതികരണം - "ഭാഗ്യം! ഞാനിപ്പോൾ സോഷ്യലിസത്തിലേക്ക് തെന്നി വീഴുമായിരുന്നു."

ഓടയെ സോഷ്യലിസമെന്ന് വിശേഷിപ്പിച്ച ക്രൂഷ്ചേവിനു ശേഷവും മുൻപും പല പ്രശസ്തരും തെന്നി വീണിട്ടുണ്ടെങ്കിലും വിദേശയാത്രക്കിടയിൽ മഞ്ഞുപാളികളിൽ ചവിട്ടി തെന്നി വീണ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടതു ഏണിന്റെ കുരുക്കായ ഉളുക്ക് വകവെയ്ക്കാതെ അദ്ദേഹം ജനസമ്പർക്കപരിപാടികളിൽ തലകുലുക്കി ഓടിനടക്കുന്നു. എന്നാൽ അതിന് കുറെ വർഷ്ങ്ങൾക്ക് മുമ്പ് എം.ജി. ശ്രീകുമാർ പാടിയ "ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റില താമ്പാളത്തിൽ..." എന്ന പാട്ടും പാടിക്കൊണ്ട് കിങ്ഫിഷർ വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറുന്നതുപോലെ തൊടുപുഴയിലെ വീടിന്റെ കുളിമുറിയിൽ കയറി തെറ്റി വീണത് പി.ജെ. ജോസഫിന്റെ കൈക്ക് കേരള കോൺഗ്രസ്സിലേതു പോലെ പിളർപ്പ് വരെ വരുത്തി. കൈ എതാണ്ട് നെല്ലിയാമ്പതി പോലെയായി. ഓണത്തിരക്കിനിടയിൽ മാവേലി തമ്പുരാൻ ഷവർമ്മയിൽ തട്ടി തെറ്റിവീണോയെന്നുമറിയില്ല. എങ്കിലും കേന്ദ്രമന്ത്രിമാരും സംസ്ഥാനമന്ത്രിമാരും വഴുവഴുപ്പുള്ള കുളിമുറിത്തറയിൽ ചുവടുതെറ്റി വീഴാറുള്ളത് പലപ്പോഴും പുറത്തറിയാൻ കഴിയുന്നില്ല. ഏതോ സ്ത്രീയുടെ ബെഡ് റൂമിൽ തെറ്റിവീണ കോൺഗ്രസ് നേതാവ് എൻ.ഡി. തിവാരിക്ക് അവസാനം എൻ.ഡി.എ ടെസ്റ്റും വേണ്ടിവന്നു.

മാവേലിയുടെ രൂപത്തിന് മാറ്റം വേണമെന്ന നിർദ്ദേശം കേരള സർക്കാറിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. പി.സി. ജോർജ്ജിനെപ്പോലുള്ള കുടവയർ മാവേലിക്ക് വേണ്ട, നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനെപ്പോലുള്ള കൊമ്പൻ മീശ വേണ്ട, പന്ന്യം രവീന്ദ്രനെപ്പോലെ പൊന്നുതമ്പുരാന് മുടി വേണ്ട, ഐശ്വര്യാറായിയെപ്പോലെ ഓണത്തപ്പന് ആഭരണങ്ങൾ വേണ്ട, ഓലക്കുട വേണ്ട, പകരം എ.കെ. ആന്റണിക്ക് കൊടുത്തതു പോലെ കയർ ബോർഡിന്റെ കയർ കുട മതി - അവസാനം മാവേലി ഏത് രൂപത്തിലേക്ക് മാറുമെന്ന് നമുക്കറിയില്ല. സെക്രട്ടറിയേറ്റിലെ ടോയ്‌ലെറ്റിൽ തെന്നിവീഴാതിരിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതയെപ്പോലെ റബ്ബർ ചെരുപ്പ് ധരിക്കേണ്ടി വരും.

പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെ ഞാൻ ആദ്യം കാണുന്നത് കൊല്ലത്തുവെച്ചാണ് - 1960ൽ. കൊല്ലത്ത് കടപ്പാക്കടയിലെ ജനയുഗം ഓഫീസിന്റെ എതിർവശത്ത് ഞാൻ നിൽക്കുകയായിരുന്നു. വലിയ പോലീസ് സന്നാഹങ്ങളൊന്നുമില്ലാതെ വലിയ സ്പീഡില്ലാതെ വെളുത്ത ഒരു അംബാസിഡർ കാർ നീങ്ങിവരുന്നു. അതിനുള്ളിൽ ഗാന്ധിത്തൊപ്പി ധരിച്ച് നെഹ്രു ഇരിക്കുന്നു. ആദരവോടെ ഞാൻ അദ്ദേഹത്തെ നോക്കി തൊഴുതുനിന്നു. (തൊഴുത വിവരം ജനയുഗം മാനേജ്മെന്റ് അറിഞ്ഞില്ല.) കാറിലിരുന്ന് അദ്ദേഹം എന്നെ നോക്കി എന്തോ മന്ത്രിച്ചെന്നാണ് എന്റെ ചിന്ത. "ഇങ്ങനെ ജനയുഗത്തിൽ കിടന്നാൽ മതിയോ ദാസേ? ദില്ലിയിലേക്ക് വരൂ, ഞാൻ ശങ്കറിനെ പരിചയപ്പെടുത്തിത്തരാം."

അതിനുശേഷം 1963ലാണ് ഞാൻ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയിൽ ചേരുന്നത്. എല്ലാ ദിവസവും നെഹ്രു ശങ്കേഴ്സ് വീക്കിലി സന്ദർശിക്കാറുണ്ടെന്ന് നാട്ടിൽ വച്ച് പറഞ്ഞു കേട്ടിരുന്നെങ്കിലും അത് ശരിയല്ലെന്ന് ഡൽഹിയിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. നെഹ്രു അവിടെ വരാറില്ലായിരുന്നെങ്കിലും എല്ലാ ദിവസവും ശങ്കറുമായി ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. ശങ്കേഴ്സ് വീക്കിലി പുതിയ ലക്കത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, കുടുംബവിശേഷങ്ങൾ, രാഷ്ട്രീയസംഭവ വികാസങ്ങൾ, സാംസ്കാരികരംഗത്തെ ചലനങ്ങൾ എന്നിവ അവരുടെ ചർച്ചാവിഷയങ്ങളായിരുന്നു. ചില ദിവസങ്ങളിൽ മുന്നറിയിപ്പില്ലാതെ ശങ്കറിന്റെ താമസസ്ഥലമായ 9 പുരാന കില റോഡിൽ നെഹ്രു എത്തുമായിരുന്നു.വിശിഷ്ടവ്യക്തികളെ വീട്ടിലേക്ക് വിളിച്ച് വരുത്തുക, വിഭവ സമൃദ്ധമായ സദ്യ (കപ്പയും മീനും ഒഴിവാക്കിയിരുന്നില്ല) ഇവ പതിവ് സംഭവങ്ങളായിരുന്നു. പല ദിവസങ്ങളിലും ആഘോഷങ്ങൾ രാത്രി പന്ത്രെണ്ടു വരെയെങ്കിലും നീണ്ടു നിൽക്കും. എന്നാൽ അതിഥികളെ വിട്ട് രാത്രി പത്തു മണിക്ക് തന്നെ കിടപ്പുമുറിയിലേക്ക് മടങ്ങുക ശങ്കറിന്റെ സ്ഥിരം പതിവായിരുന്നു.

ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സഞ്ജയ് ഗാന്ധിയും ഒരുമിച്ച് ശങ്കറിന്റെ വീട്ടിലെ സൽക്കാരത്തിന് ഒരു വൈകുന്നേരം എത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ചെടിച്ചട്ടികളും പൂക്കളും തട്ടിത്തെറിപ്പിച്ച് ബഹളം വെച്ച് ഓടി നടക്കുന്ന ഓടി നടക്കുന്ന സഞ്ജയ് ഗാന്ധി. അത് തടയാനായി പിന്നാലെ ഓടി നടക്കുന്ന രാജീവ് ഗാന്ധി. സൽക്കാരം നടക്കുന്നതിനിടയിൽ ഏതാണ്ട് പത്തുമണിയായിക്കാണും, ഗേറ്റിൽ ഒരു കാരിന്റെ ഹോൺ ശബ്ദം. "പണ്ഡിറ്റ് ജി" എന്ന് വിളിച്ച് ശങ്കർ ഗേറ്റിലേക്ക് ഓടി. നെഹ്രു കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. ശങ്കറിനോട് പരിഭവസ്വരത്തിൽ അദ്ദേഹം ചോദിച്ചു: "എന്റെ മകളെയും കൊച്ചുമക്കളെയും മാത്രമേ ആഹാരം കഴിക്കാൻ താങ്കൾ വിളിക്കുകയുള്ളോ?" നെഹ്രൃവും ശങ്കറും തമ്മിലുള്ള അടുപ്പത്തെ വിളിച്ചറിയിക്കുന്ന ഒരു ചെറുസംഭവം മാത്രമാണിത്.

കാലം കുറേ കഴിഞ്ഞപ്പോൾ ഇന്ദിര ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയുടെ ഇഷ്ടപ്പെട്ട ഇഷ്ടപ്പെട്ട ലിസ്റ്റിൽ നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ശങ്കറിന്റെ പേർ മുൻനിരയിലായിരുന്നു. നെഹ്രൃവിന്റെ കാലത്തിലെന്ന പോലെ ആ ബന്ധം തുടർന്നു. നെഹ്രൃവിന്റെ നാമധേയത്തിലുള്ള പുതിയ മന്ദിരമായ 'നെഹ്രൃ ഹൗസ്' ഡൽഹിയിലെ ബഹദൂർഷാ സഫർ മാർഗിൽ ശങ്കർ പടുതുയർത്തി. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ ഓഫ്സെറ്റ് പ്രസ് എത്തി. നെഹ്രൃ മന്ദിരവും പ്രസ്സും കാണാനായി ശങ്കറിന്റെ ക്ഷണം അനുസരിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എത്തി. പ്രധാനമന്ത്രി വരുന്നതു മൂലം രാവിലെ മുതൽ ശങ്കർ തിരക്കിലാണ്. മുൻ വശത്തുകൂടി പ്രവേശിക്കുന്നതിലെ ക്ലേശം ഒഴിവാക്കാനായി പ്രധാനമന്ത്രിയെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തീരുമാനിച്ചു. പിൻവാതിലിലൂടെ കയറി വരുന്നതാണ് എളുപ്പം, പടികളില്ല, ചെറിയ സ്ലോപ്. അതു വഴിയാണ് പ്രസിലെ അച്ചടിക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് റോളുകൾ ഉരുട്ടി ഇറക്കിക്കൊണ്ടുവരുന്നത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ ആഗമനം കാത്തുനിന്നു. പ്രധാനമന്ത്രിയുടെ വാഹനം കൃത്യസമയത്ത് എത്തി. കാറിൽ നിന്ന് വാതിക്കൽ എത്തി സ്ലോപ്പിലൂടെ സാവധാനത്തിൽ നടന്നുനീങ്ങി. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത് - ഇന്ദിരാജിയുടെ കാല് തെറ്റി. ബാലൻസ് തെറ്റി തെറിച്ച് ഇന്ദിരാജി മുന്നിലേക്ക് വീണു. പെട്ടെന്ന് രക്ഷാപ്രവർത്തകർ പിടിച്ചെഴുന്നേൽപ്പിച്ചു. രംഗം ശാന്തമായി. ഇന്ദിരാജി പ്രസ്സിന്റെ ഉൾഭാഗവും ഓഫ്സെറ്റ് പ്രെസ്സും കണ്ട് മടങ്ങി.

ഒരു പ്രധാനമന്ത്രി തെന്നി വീഴുന്ന രംഗം കാണാൻ അവസരമുണ്ടായെന്ന് പറയാനാകില്ലെങ്കിലും ശങ്കർ പലപ്പോഴായി വരച്ചിട്ടുള്ള തെന്നിവീഴലുപോലെ അതിനെ നമുക്ക് കാണാം.

ഈ വീഴ്ച മറ്റൊന്നിന്റെ മുന്നറിയിപ്പായിരുന്നോ എന്ന് പിന്നീട് സംശയമുണ്ടായി. ഈ വാതിലിന്റെ സ്ലോപ് ആയ ഭാഗത്തു കൂടി ന്യൂസ് പ്രിന്റ് റോളുകൾ ഇറക്കിക്കൊണ്ടുവരുന്നത് അടിയന്തരാവസ്ഥക്കാലത്ത് തടയാനും വിലങ്ങിടാനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തുനിയേണ്ടിവന്നു. അവസാനം ഇന്ദിരാജി തെന്നിവീഴുകയും ചെയ്തു.

എന്നാൽ അടിയന്തിരാവസ്ഥ മൂലമാണ് ശങ്കേഴ്സ് വീക്കിലി പൂട്ടേണ്ടി വന്നതെന്ന് പരക്കെ ചർച്ചാ വിഷയമായിക്കഴിഞ്ഞു. അടച്ചുപൂട്ടേണ്ടി വന്നത് അതുമൂലം അല്ലായിരുന്നു എന്ന സത്യം എപ്പോഴും ജനം വിശ്വസിക്കുന്നില്ല. കാരണം സാഹിത്യകാരനും ശങ്കറിന്റെ ഉറ്റ സുഹ്രൃത്തുമായിരുന്ന തകഴിച്ചേട്ടൻ പണ്ടേ പറഞ്ഞുവെച്ചു - ശങ്കേഴ്സ് വീക്കിലി പൂട്ടിയത് അടിയന്തിരാവസ്ഥ മൂലം!

(യേശുദാസൻ, മെട്രൊ വാർത്ത, ഓണപ്പതിപ്പ് 2012)

2012, ജൂലൈ 20, വെള്ളിയാഴ്‌ച

ഗൗരവമാണ് ശങ്കറിന്റെ ചിരി


ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിലാണ് ഞാന്‍ ഡല്‍ഹിയിലെത്തുന്നത്. പ്രസിദ്ധ സിനിമാശാലയായ ഓഡിയനിന്റെ മുകളില്‍ നാലാമത്തെ നിലയിലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലി പ്രവര്‍ത്തിക്കുന്നത്. നാലാം നിലയിലേക്ക് പടി ചവിട്ടി കയറി വരാന്‍ കഴിയാത്തതുകൊണ്ട് ശങ്കര്‍ ആ കാലയളവില്‍ അവിടെ പടിചവിട്ടി എത്താറില്ലായിരുന്നു. അതിനു സമീപം തന്നെ തീയേറ്റര്‍ കമ്മ്യൂണിക്കേഷന്‍ ബില്‍ഡിംഗിലെ താഴത്തെ നിലയിലാണ് ശങ്കറിനു വേണ്ടി വിശാലമായ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ശങ്കറിന്റെ തന്നെ ഇന്റര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനവും സമീപത്തുള്ള മുറികളില്‍ തന്നെയായിരുന്നു.

കുട്ടിയും പ്രകാശും കാര്‍ട്ടൂണിസ്റ്റുകളായി തിളങ്ങുന്നതിനിടയിലേക്ക് ഞാന്‍ ചെന്നു വീഴുന്നത്. ഒ.വി. വിജയന്‍ രാജിവെച്ച് പാട്രിയറ്റ് ദിനപത്രത്തില്‍ ചേര്‍ന്ന ഒഴിവില്‍ - ആദ്യത്തെ ചില ആഴ്ചകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലും വരക്കാന്‍ ശ്രമിക്കുക - ശങ്കര്‍ നിര്‍ദ്ദേശിച്ചു. കേരളമെന്ന് കേട്ടാല്‍ അഭിമാനം കൊള്ളണമല്ലോ എന്നോര്‍ത്ത് വിഷയം കേരളത്തില്‍ നിന്നെടുക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ സംഘര്‍ഷനിര്‍ഭരമായ വിഷയങ്ങള്‍ പാഞ്ഞുവന്നു. പട്ടം താണുപിള്ളയും ആര്‍... ശങ്കറുമെല്ലാം മനസ്സില്‍ ഓടിയെത്തി. അവരെ കഥാപാത്രങ്ങളാക്കി ഒരു കാര്‍ട്ടൂണ്‍ സൃഷ്ടിച്ചു - കാര്‍ട്ടൂണിന് ഗ്രീന്‍ സിഗ്നല്‍ ലഭിക്കണമെങ്കില്‍ ഗുരുവിനെ കാണിക്കണം. അദ്ദേഹം എന്റെ കാര്‍ട്ടൂണിലൂടെ കണ്ണോടിച്ചു. ശിഷ്യന്റെ ആദ്യത്തെ സൃഷ്ടിയല്ലേ, അദ്ദേഹം സൂഷ്മതയോടെ നോക്കി. ആ സൂഷ്മ ദൃഷ്ടി പട്ടം താണുപിള്ളയുടെയും ആര്‍... ശങ്കറിന്റെയും രൂപങ്ങളില്‍ കുരുങ്ങി. പട്ടത്തിന്റെ മൂക്കിലേക്ക് തന്നെ അദ്ദേഹം കണ്ണുറപ്പിച്ച് നിറുത്തി. അതുകഴിഞ്ഞ് ചൂണ്ടുവിരള്‍ ആര്‍.. ശങ്കറിന്റെ പിന്‍ഭാഗത്തുകൂടി ഓടിച്ചു. "രണ്ടും ശരിയല്ലല്ലോടോ. അവരെ നേരിട്ട് കണ്ടിട്ടില്ലേ?"

എന്റെ മറുപടി: "വളരെ അകലെ നിന്ന് കണ്ടിട്ടുണ്ട്."

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍:::  "അവര്‍ അകലെ നിന്നാലും നമ്മള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ അവര്‍ക്ക് അടുത്തേക്ക് ഓടിയെത്തണം ദാസേ."

ഞാന്‍ വരച്ച പട്ടത്തിന്റെ മൂക്കിന് താഴെ ഒരു ചെറു അരമ്പാറ വളര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം വരച്ചു. പെന്‍സില്‍ വീണ്ടും ആര്‍. ശങ്കറിലേക്ക് നീങ്ങി. ആര്‍. ശങ്കറിന്റെ പിന്‍ഭാഗത്ത്‌ പെന്‍സില്‍ എത്തി. ശക്തിയോടെ അദ്ദേഹം പെന്‍സില്‍ ഓടിച്ചു. "ആര്‍. ശങ്കറിന് ഒരു ഞെളിവ് ഉണ്ട്. ആ ഞെളിവില്ലാതെ അദ്ദേഹം ആര്‍ ശങ്കറാവില്ലെന്ന്" കൂട്ടിച്ചേര്‍ത്തപ്പോള്‍ എനിക്ക് പറ്റിയ പിശക് മനസ്സിലായി. ഇളഭ്യനായ എന്നെ നോക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പറഞ്ഞു: "ഇന്നലെ ഞാന്‍ പറഞ്ഞില്ലേ, സൂക്ഷ്മനിറരീക്ഷണം ആവശ്യമാണെന്ന കാര്യം. ഒരു വ്യക്തിയുടെ മുടി മുതല്‍ കാലിന്റെ നഖം വരെ ഒരു കാര്‍ട്ടൂണിസ്റ്റ് ശ്രദ്ധിക്കണം."

അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള ഈ തിളക്കമുള്ള ഉപദേശം ഞാന്‍ ഇപ്പോഴും ഓര്‍മ്മയില്‍ കൊണ്ടു നടക്കുകയാണ്. അതു വീണ്ടും ഓര്‍ക്കാനുള്ള അവസരം ഇപ്പോള്‍ ഒരുക്കിത്തന്നിരിക്കുന്നത് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമയുടെ നിര്‍മ്മാണോദ്ഘാടനം കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മോള്‍ഡിങ്നായുള്ള കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്ന പ്രമുഖ ശില്പി സിദ്ധന് കളിമണ്ണ് കൈമാറിക്കൊണ്ട് നിവ്വഹിച്ച ജൂലൈ രണ്ടാം വാരത്തില്‍ നിര്‍വ്വഹിക്കുകയുണ്ടായി. കോണ്‍ഗ്രസിലെ കളിമണ്‍കുഴക്കലുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ്ബ്, എമ്മെല്ലേമാരായ ടി.എന്‍. പ്രതാപന്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍., പാലോട് രവി, യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകന്‍ കെ. മോഹന്‍കുമാര്‍, ഡി.സി.സി. ആക്ടിംഗ് പ്രസിഡന്റ് ജെറോം, ശാസ്തമംഗലം മോഹന്‍, ശരത്ചന്ദ്രപ്രദസാദ് എന്നിവര്‍ പങ്കെടുത്തു. കരുണാകരന്റെ മക്കളായ മുരളിയേയും പത്മജയേയും മരുമകന്‍ ഡോ. വേണുവിനെയും അവിടെ കളിമണ്ണ് കുഴയ്ക്കാന്‍ കണ്ടില്ല.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ കേരളസര്‍ക്കാറിനുവേണ്ടി നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിച്ച ശില്പി തന്നെയാണ് കരുണാകരന്റെ പ്രതിമയ്ക്കും രൂപം നല്‍കുന്നതാണെന്നതാണ് പ്രത്യേകത. എന്നാല്‍ പ്രതിമാ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആര്‍. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ പുരോഗതി അറിയാനായി ശില്പിയുടെ പണിപ്പുരയില്‍ എത്തി. പിതാവിന്റെ പ്രതിമയിലേക്ക് പുത്രന്‍ നോക്കി നിന്നു. മുഖം പ്രസാദിച്ചില്ല.

"മുഖത്ത് അല്പം മാറ്റം വേണമല്ലോ. ഇത്രയും ഗൗരവം എന്തിനാണ്? മുഖത്ത് അല്പം ചിരി വേണ്ടേ? ഇനി മാറ്റം വരുത്താന്‍ കഴിയില്ലേ?" ആര്‍.. ശങ്കറിന്റെ മകന്‍ മോഹന്‍ ശങ്കര്‍ ശില്പിയോട് ചോദൊച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന തീരുമാനത്തോടെ ശില്പി പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി - ഊറിചിരിച്ചുകൊണ്ടു നില്‍ക്കുന്ന ആര്‍. ശങ്കര്‍!!

എന്നാല്‍ കുറെ ദിവസങ്ങള്‍ക്ക് ശേഷം ലീഡര്‍ കരുണാകരന്‍ ഈ പ്രതിമ കാണാനായി എത്തി. പ്രതിമ കണ്ട് കരുണാകരന്‍ ക്ഷുഭിതനായി. "ചിരിക്കുന്ന ആര്‍. ശങ്കറോ! ജീവിതത്തില്‍ ഒരിക്കലും ചിരിച്ചിട്ടില്ലാത്ത വ്യക്തിയാണ് ശങ്കര്‍.. അദ്ദേഹത്തിന്റെ മുഖത്തെ ഗൗരവം ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പ്രതിമയിലെ മുഖത്ത് മാറ്റങ്ങള്‍ വരുത്തണം." കരുണാകരന്‍ നിര്‍ദ്ദേശിച്ചു.
ശില്പി വീണ്ടും പഴയ ശങ്കറിലേക്ക് തിരിച്ചു. ഉളി പ്രതിയുടെ മുഖത്ത് കയറി. പല്ലും ചുണ്ടുമെല്ലാം തിരുത്തി. ശില്പിയെ തിരുത്തിയ കരുണാകരന്റെ പ്രതിമ ഇപ്പോള്‍ അതേ ശില്പി രൂപകല്പന ചെയ്യുന്നു എന്നതാണ് പ്രത്യേകത.

സൂക്ഷ്മനിരീക്ഷണം കാര്‍ട്ടൂണിസ്റ്റുകല്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും അത്യാവശ്യമുള്ളതാണ് എന്ന തത്വം മണ്‍ മറഞ്ഞു പോയ ലീഡര്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതിമയുടെ ചിരിയും കണ്ണുറുക്കിയുള്ള ചിരിയും കരുണാകരന്റെ വെങ്കല പ്രതിമയില്‍ ഒഴുകിയെത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

2012, ഏപ്രിൽ 29, ഞായറാഴ്‌ച

തകഴിച്ചേട്ടനും ഏണിചിഹ്നവും


മലയാളത്തിന്റെ പ്രിയസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷങ്ങളാണ്‌ വിവിധപരിപാടികളോടെ തകഴിയില്‍ നടന്നത്. മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും സാംസ്കാരികനായകന്മാരും ചലച്ചിത്രതാരങ്ങളും തകഴിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുക്കുകയുണ്ടായി. തകഴിച്ചേട്ടന്റെ 'ചെമ്മീന്‍' എന്ന നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള ചര്‍ച്ചകളും പല ദിവസങ്ങളായി നടന്നു.

ഒരു ദിവസം 'കയര്‍' എന്ന നോവലിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ചടങ്ങ് ഉത്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ് പ്രൊ. ജി. ബാലചന്ദ്രന്‍. കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കയര്‍ എന്ന നോവലിന്റെ ഉത്ഘാടനത്തിന് യോഗ്യനായതുകൊണ്ടാണല്ലോ ഭാരവാഹികള്‍ അദ്ദേഹത്തെ ക്ഷണിച്ചത്. തകഴിയുടെ കയറും കയര്‍ ബോര്‍ഡും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയതുകൊണ്ടായിരില്‍ക്കാം നിശ്ചയിച്ച ദിവസം എത്താതെ അടുത്തൊരു ദിവസമാണ് പ്രൊഫസര്‍ എത്തിയത്.

എന്നാല്‍ തകഴിക്കാരുടെ സംശയം അടുത്ത ചില ദിവസങ്ങളിലേക്ക് ഓളമടിച്ചു. കയര്‍ നോവല്‍ ചര്‍ച്ചക്ക് കയര്‍ ബോര്‍ഡ് ചെയര്‍മാനാകാമെങ്കില്‍ ചെമ്മീനിന്റെ ചര്‍ച്ചക്ക് പ്രസിദ്ധ ചെമ്മീന്‍ വ്യവസായിയായിരുന്ന പരേതനായ ചെമ്മീന്‍ ചെറിയാന്റെ മക്കളില്‍ ആരെങ്കിലും എത്തേണ്ടതെല്ലേ? തകഴിയുടെ തന്നെ 'രണ്ടിടങ്ങഴി' നോവല്‍ ചര്‍ച്ചയുടെ ഉത്ഘാടനം പറയും രണ്ടിടങ്ങഴിയും നിലവിളക്കും നിമ്മിക്കുന്ന എറണാകുളം മറൈന്‍ ഡ്രൈവിലെ എ.കെ.പി മെറ്റല്‍സിന്റെ ഉടമ ആന്റണിച്ചേട്ടനെയല്ലേ നിര്‍‌വ്വഹിക്കേണ്ടിയിരുന്നത്!

അങ്ങനെയാണെങ്കില്‍ തകഴിയുടെ തന്നെ പ്രസിദ്ധമായ മറ്റൊരു നോവലായ 'ഏണിപ്പടി'കളുടെ ഉത്ഘാടനം ആര് നിര്‍‌വ്വഹിക്കും? ഏണിചിഹ്നം താലോലിക്കുന്നവരാരെങ്കിലും മതിയാകുമോ? വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാകാം!

(28 ഏപ്രില്‍ 2012)



2012, ഏപ്രിൽ 28, ശനിയാഴ്‌ച

അതിവേഗം ബഹുഫോട്ടോ



ചിത്രകാരന്മാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും ചർച്ചാവിഷയമായിരിക്കുന്ന  'ബിനാലെ ബണ്ണു'മായി ഇതിന് ബന്ധമില്ലെങ്കിലും 2012 ഏപ്രിലിൽ അതു സംഭവിച്ചു. സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള   കേരള ലളിത കലാ അക്കാദമി മാസം തോറും പുറത്തിറക്കുന്ന  ചിത്രവാർത്ത എന്ന ബുള്ളറ്റിന്റെ ഏപ്രിൽ ലക്കത്തിന്റെ പേജുകൾ ഏറെ ശ്രദ്ധേയമായി. അക്കാദമിയുടെ തന്നെ സെക്രട്ടറിയായ  ശ്രീമൂലനഗരം മോഹനൻ പ്ത്രാധിപരും പ്രസിദ്ധ ചിത്രകാരൻ ജെ.ആർ. പ്രസാദ് കോർഡിനേറ്റിംഗ് എഡിറ്ററുമായ  ഈ  പ്രസിദ്ധീകരണത്തിന് 40 പേജുകളാണ് ഉള്ളത്. ഇതിൽ ശ്രീമൂലനഗരം മോഹനന്റെ വിവിധ പോസിലുള്ള 20 കളർ ഫോട്ടോകളാണ്  40 പേജുകൾ മാത്ര്മുള്ള ബുള്ളറ്റിനെ കീഴടക്കിയിരിക്കുന്നത്. ചെറു പ്രസിദ്ധീകരണത്തിന്റെ പകുതി പേജുകളിൽ പത്രാധിപരുടെ ഫോട്ടോ പതിനാലു പേജുകളിലായി അച്ചടിച്ചു വന്നതോടെ 'ചിത്രവാർത്ത' ഗിന്നസ്  ബുക്കിൽ ഇടം തേടുമെന്നുറപ്പായി. അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ്  തൊട്ടുപിന്നാലെയുണ്ട് - 14 കളർ ഫോട്ടോകൾ! ജനറൽ ബോഡിയോ എക്സിക്യൂട്ടീവ്  കമ്മറ്റിയോ ഇല്ലെങ്കിലെന്താ! മറ്റ് അക്കാദമിയുടെ ചെയർമാന്മാരും സെക്രട്ടറിമാരും തിളക്കമുള്ള ഇവരെ കണ്ടുപഠിക്കുക.

2011, ജൂൺ 14, ചൊവ്വാഴ്ച

കേരളശബ്ദത്തിലെ നോക്കുകൂലി

കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച 'കേരളശബ്ദം' രാഷ്ട്രീയവാരികക്ക് നേതൃത്വം നല്‍കിയത് കൊല്ലത്തെ മുന്‍ എം.പി യശശ്ശരീരനായ വി.പി. നായര്‍ ആയിരുന്നു. ശാസ്താംകോട്ട കായലിന് തീരത്ത് വീട്, കൊല്ലത്ത് ഓഫീസ് എന്ന നിലയിലായിരുന്നു പോക്കും വരവും. ലോക്സഭ ഇല്ലാത്ത് കാലങ്ങളില്‍ അദ്ദേഹം ശാസ്താംകോട്ട കൊല്ലം റൂട്ടില്‍ സജീവമാകും. വെളുത്ത് ഉയരമുള്ള ഈ കൊമ്പന്‍ മീശക്കാരന്‍ എം.പിയെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു. റോസ്റ്റ് ചെയ്ത കശുവണ്ടി ടിന്നിലാക്കി വില്‍ക്കുന്ന ഒരു ചെറുവ്യവസായം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യരംഗത്തുള്ളവര്‍ വൈകുന്നേരങ്ങളില്‍ കേരളശബ്ദം ഓഫീസില്‍ ഒത്തുകൂടുക പതിവായിരുന്നു.

കേരളശബ്ദത്തിനും കാഷ്യുകമ്പനിക്കും വേണ്ടി അദ്ദേഹം ഒരുക്കിയ ലെറ്റര്‍ പാഡുകളും കവറുകളും ഏറെ മനോഹരമായിരുന്നു. അതിന്റെ ഭംഗിയെപ്പറ്റി വിവരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം വെളിപ്പെടുത്തുമായിരുന്നു: "ഇവ ഡല്‍ഹിയി‌ലെ ഒരു പ്രസിദ്ധ ആര്‍ടിസ്റ്റ് തയ്യാറാക്കിയതാണ്." അതിലെ അക്ഷരങ്ങളുടെ താളത്തെപ്പറ്റിയും പാഡിലെ നിറങ്ങളുടെ സൗന്ദര്യത്തെപ്പറ്റിയും അദ്ദേഹം വിവരിക്കുമ്പോള്‍ നാമത് കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കും. വൈകുന്നേരങ്ങളില്‍ കൊല്ലത്തും കടപ്പാക്കടയിലെ ജനയുഗം ഓഫീസില്‍ നിന്ന് നടക്കാനിറങ്ങുമ്പോള്‍ ചില ദിവസങ്ങളില്‍ കാമ്പിശ്ശേരി കരുണാകരനോടൊപ്പം ഞാനും കേരളശബ്ദം ഓഫീസും വല്ലപ്പോഴും സന്ദര്‍ശിക്കുക പതിവായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ ആശ്രാമം ചുറ്റി ചിന്നക്കടയിലും കറങ്ങി ഒരു മണിക്കൂര്‍ നേരത്തെ നീണ്ട കാല്‍നടയാത്രയില്‍ നിന്ന് എനിക്ക് ലഭിച്ച ചില്ലറ ആരോഗ്യത്തിന്റെ കടപ്പാട് പൂര്‍ണ്ണമായും കാമ്പിശ്ശേരിയോടുള്ളതാണ്. കൂട്ടത്തില്‍ പുതിയതായി ആരംഭിച്ച കേരളശബ്ദത്തില്‍ എന്റെയൊരു കാര്‍ട്ടൂണ്‍ പംക്തി ആരംഭിക്കാനും കഴിഞ്ഞു - കഥാപാത്രം 'പാച്ചിയമ്മൂമ്മ'. ഒരു വൃദ്ധയാണ് കഥാപാത്രം. കുറെക്കാലം അമ്മൂമ്മയെ കൈപിടിച്ച് കൊണ്ടുപോകാനായി.

എന്നാല്‍ രാഷ്ട്രീയരംഗത്ത് ശക്തനായ വി.പി. നായര്‍ക്ക് ശബ്ദം ഇടറുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയവാരിക കൃഷ്ണസ്വാമിറെഡ്യാര്‍ക്ക് കൈമാറി. പക്ഷേ കാമ്പിശ്ശേരിയും ഞാനും ഒരുമിച്ചുള്ള സായാഹ്നസവാരിയില്‍ നിന്ന് കേരളശബ്ദം ഓഫീസിനെ ഒഴിവാക്കിയില്ല. ഇടക്ക് അവിടവും സന്ദര്‍ശിച്ച് അഞ്ചു മിനിട്ട്
ചിലവാക്കുമായിരുന്നു. രാഷ്ട്രീയവാരിക നടത്തുകയായിരുന്നെങ്കിലും
രാഷ്ട്രീയത്തിലൊന്നും താല്പര്യമില്ലാത്ത കൃഷ്ണസ്വാമിറെഡ്യാര്‍ രാഷ്ട്രീയനേതാക്കളുടെ അടുപ്പക്കാരനായി മാറി. പ്രത്യേകിച്ച് കൊല്ലത്തുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ റെഡ്യാര്‍ സന്ദര്‍ശനം സ്ഥിരം തൊഴിലാക്കി മാറി. എന്നാല്‍ അവിടെ ചെന്നാലും ലോക്കല്‍ നേതാക്കന്മാര്‍ കുറഞ്ഞത് അഞ്ചുപേരെങ്കിലും അവിടെ ഉണ്ടാകും. മദ്രാസ് യാത്ര നടത്തുമ്പോഴും ചില രാഷ്ട്രീയക്കാരെ ഒപ്പം
കൂട്ടുമായിരുന്നു.

പ്രസിദ്ധീകരണത്തോടൊപ്പം ചില ഉല്പന്നങ്ങള്‍ കൂടി അദ്ദേഹം രംഗത്ത് കൊണ്ടുവന്നു. അതില്‍ ആദ്യത്തേത് കൊതുകിനെ ഓടിക്കുന്ന ചന്ദനത്തിരിയായിരുന്നു. മുറിയില്‍ കത്തിച്ചുവെച്ചാല്‍ ഇതെന്തു കാര്യമെന്ന് അറിയാനായി കൊതുകുതിരിക്കു ചുറ്റും കൊതുകുകള്‍ കുത്തിയിരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം വെള്ളപ്പാണ്ടുകള്‍ മാറ്റാനുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കൂടി കേരളശബ്ദം ഓഫീസിലെത്തിയപ്പോള്‍ പിന്‍‌വശത്തെ പുല്‍തകിടിയില്‍ ഉലാത്തുന്നതു കണ്ടു. അദ്ദേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നു. സോവിയറ്റ് യൂണിയന്‍‌കാരനാണ്. ഈ ഡോക്ടര്‍ ദേഹത്തെ വെള്ളപ്പാടുകള്‍ മാറ്റാനുള്ള മരുന്ന് കണ്ടുപിടിച്ചയാളാണ് ഈ വിദേശിയെന്ന് വിശദീകരിച്ചു. കുറെ മാസങ്ങള്‍ അദ്ദേഹം കൊല്ലത്ത് മരുന്നു പരീക്ഷണങ്ങളും മറ്റുമായി കഴിഞ്ഞു. എന്റെ ഒരു അയല്‍‌വാസിയും (കറ്റാനത്തെ മാത്തുക്കുട്ടിച്ചായന്‍) ഞാന്‍ പറഞ്ഞു മനസ്സിലാക്കിയതനുസരിച്ച് വെള്ളപ്പാണ്ട് മാറാനുള്ള ചികിത്സക്കായി കൊല്ലത്ത് എത്തി. മരുന്ന് പുരട്ടി വെയിലത്ത് ഏറെ നേരം നില്‍ക്കണം. സുഹൃത്തിന്റെ വെളുത്ത പാടുകള്‍ക്ക് അല്പം മങ്ങല്‍ ഉണ്ടായി എന്നത് സത്യം. പൂര്‍ണ്ണമായും വിട്ടുമാറിയില്ല. 'ഇന്നു ഞാന്‍ നാളെ നീ' എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹം യാത്രയാകുകയും ചെയ്തു.

സായാഹ്നസവാരിക്കിടയില്‍ ഒരു ദിവസം കാമ്പിശ്ശേരിയും ഞാനും കേരളശബ്ദം ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ കൃഷ്ണസ്വാമിറെഡ്യാര്‍ നല്ല തിരക്കിലായിരുന്നു. ഇടതുകൈയ്യില്‍ ഒരു ചെറിയൊരു പാത്രം. വലതുകൈയ്യില്‍ ഒരു ബ്രഷ്. പാത്രത്തില്‍ ചുവപ്പുനിറത്തില്‍ കളര്‍. പാത്രത്തില്‍ നിന്ന് കളര്‍ മുക്കിയെടുത്ത് മുമ്പിലുള്ള മേശയുടെ ഒരു വശത്ത് കുനിഞ്ഞിരുന്ന് പൂശിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിനു ചുറ്റും മൂന്ന് നാല് സഖാക്കള്‍. പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് (പിക്കറ്റിംഗ്, മുദ്രാവാക്യം വിളി മുതലായവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ അല്പം വിശ്രമിക്കാനായി റെഡ്യാരെ കാണാന്‍ എത്തിയതാണ് - ചെത്തുതൊഴിലാളി യൂണിയന്റെ കൊല്ലത്തെ പ്രമുഖ നേതാവും കൂട്ടത്തിലുണ്ട്. റെഡ്യാര്‍ മൗനം പാലിച്ചാണ് പെയിന്റ് പൂശല്‍ തുടരുന്നത്. പെയിന്റ്കളുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നതായി ഇടക്ക് സംസാരവും ഉണ്ടായിരുന്നു. അതിനായി ചില വിദഗ്ധര്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ടായിരുന്നു. കണ്ടുപിടിച്ച നിറങ്ങള്‍ മറ്റു കമ്പനികളുടെ പെയിന്റുകളെ കടത്തിവെട്ടണമെന്നുള്ളതാണ് ആഗ്രഹം. അതിന്റെ ഭംഗി, ഉറപ്പ്, ആയുസ്, എടുപ്പ് എന്നിവ എത്രത്തോളമുണ്ടെന്നറിയാനാണ് പ്രിയപ്പെട്ട റെഡ്യാര്‍ മേശയുടെ സമീപത്ത് കുനിഞ്ഞുനില്‍ക്കുന്നത്. അകത്തു കയറിയ ഞങ്ങളെ നോക്കി അദ്ദേഹം ചിരിച്ചു. സഖാക്കളോടൊപ്പം സഖാക്കളായ ഞങ്ങളും ഇരുന്നു. അവിടെ കാത്തിരിക്കയായിരുന്ന പാര്‍ട്ടി സഖാക്കള്‍ അസ്വസ്ഥരായിരുന്നു. നിശബ്ദനായി പെയിന്റടി തുടരുന്ന റെഡ്യാരുടെ മുഖത്തേക്ക് നോക്കിയിരിക്കയാണവര്‍. റെഡ്യാര്‍ ഒന്നും സംസാരിക്കുന്നില്ലെന്നായപ്പോള്‍ ഒരു നേതാവ് പറഞ്ഞു: "മുതലാളീ, ഞങ്ങള്‍ക്ക് വിശക്കുന്നു."

ശരിയാണ്, പ്രവര്‍ത്തകര്‍ക്ക് വിശപ്പുണ്ട്. വൈകുന്നേരങ്ങളില്‍ വിശപ്പു തീര്‍ക്കുന്നത് മുതലാളിയുടെ ചിലവിലാണ്. അപ്പവും മുട്ടക്കറിയുമാണ് പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത്. മറ്റു തിരക്കുകള്‍ ഉള്ളതുകൊണ്ട് പതിവ് അപ്പവും മുട്ടക്കറിയും അകത്താക്കി യാത്ര പറഞ്ഞിറങ്ങാനാണ് ആഗ്രഹം.

റെഡ്യാര്‍ തലതിരിച്ച് നോക്കി: "സഖാവ് എന്താ പറഞ്ഞത്?"

സഖാവ്: "ഞങ്ങള്‍ക്ക് വിശക്കുന്നു എന്ന സത്യം പറയുകയായിരുന്നു മുതലാളി."

റെഡ്യാര്‍ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു: "വിശപ്പുള്ളതുകൊണ്ടാണല്ലോ സഖാക്കളേ കമ്മ്യൂണിസം പിടിച്ചുനില്‍ക്കുന്നത്."

ലെനിനും മാര്‍ക്സും എംഗല്‍സും പ്റഞ്ഞുപോയ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളേക്കാള്‍ വിലപിടിപ്പുള്ള വലിയൊരു സന്ദേശമാണ് കൃഷ്ണസ്വാമി റെഡ്യാര്‍ പറഞ്ഞവസാനിപ്പിച്ചത്. കൈയിലിരിക്കുന്ന പാത്രത്തിലെ ചുവന്ന പെയിന്റ് ഊറിച്ചിരിച്ചേക്കാം.

2011, ജൂൺ 4, ശനിയാഴ്‌ച

കനിമൊഴിയും വി.ഡി. സതീശനും

2011 മെയ് 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത് അമേരിക്കയിലെ സുവിശേഷപ്രസംഗികന്‍ ഹാരോള്‍ഡ് കാപിംഗാണ്. വന്‍ ഭൂകമ്പവും പ്രളയവും ഉണ്ടാകുമെന്നും ലോകജനതയില്‍ ഭൂരിപക്ഷം പേരും മരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു സത്യം അടിവരയിട്ടു പറയാന്‍ അദ്ദേഹം മറന്നില്ല - നന്മ ചെയ്തവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പാസ്റ്റ‌ര്‍ പറഞ്ഞത് ഉച്ചത്തിലായിരുന്നു. ലോകാവസാനവും പ്രളയവും നാക്കിലേന്തി നടക്കുന്ന കോടിക്കണക്കിന് പാസ്റ്റര്‍മാര്‍ ലോകമെമ്പാടും ഉണ്ട്. ആ വെടിമരുന്ന് പാദങ്ങളില്‍ വീഴ്ത്താനും കൈകള്‍ ഉയര്‍ത്തി മേഘങ്ങളെ പിടിക്കാനും കണ്ണീരൊഴുക്കാനും നേര്‍ച്ചപ്പെട്ടിയില്‍ പാപമോചനത്തിനുള്ള പണം വീഴ്ത്താനും സ്ത്രീജനങ്ങളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പാനും അനുഗ്രഹിക്കാനും ഏറെ ഉപകരിക്കുന്നതാണ്. കാമ്പിംഗിന്റെ പ്രവചനം കേട്ട് ഞെട്ടി അമേരിക്കയിലെ ഒരു ഗ്രൂപ്പുകാര്‍ അന്ത്യവിധിക്കുള്ള കാത്തിരിപ്പിലായിരുന്നു. ചിലരാണെങ്കില്‍ ജോലി രാജിവെച്ച് മനസ്സ് നൊന്ത് കഴിഞ്ഞു. വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ ലോകാവസാനം ഭയന്ന് മലകളിലേക്കും വനങ്ങളിലേക്കും ഓടിയൊളിച്ചു. കാം‌പിംഗ് നേതൃത്വം നല്‍കുന്ന സുവിശേഷകസംഘത്തിന്റെ പ്രവര്‍ത്തകര്‍ അന്ത്യവിധിയുടെ മുന്നറിയിപ്പുമായി ദുബായ്, അബുദാബി, ഷാര്‍ജാ, ബഹ്റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ലോകാവസാനത്തിന്റെ മുന്നറിയിപ്പുമായി നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും അധികൃതര്‍ അവ പെട്ടെന്ന് നീക്കം ചെയ്തു.

ഇദ്ദേഹം മൂന്നാം തവണയാണ് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചത്. 1994 സെപ്റ്റംബര്‍ 6ന് ലോകം ഇല്ലാതാകുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്നാല്‍ ഭൂമി കേടുപാടുകളില്ലാതെ കറങ്ങുന്നുണ്ടന്ന് കണ്ട കാം‌ംപിംഗ് നിശബ്ദനായി. കണ്ണടച്ച് ഭൂമിയെ ശപിച്ചു. തയ്‌വാനിലെ ഒരു വൃദ്ധനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാനും കാലിഫോര്‍ണിയായിലെ ഒരു മദ്ധ്യവയസ്ക സ്ത്രീ സ്വന്തം മക്കളെ കഴുത്തറത്ത ശേഷം ആത്മഹത്യക്ക് ശ്രമിക്കാനും പ്രവചനം വഴിയൊരുക്കി. വിശുദ്ധ വേദപുസ്തകമാണ് പ്രവചനങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് പറഞ്ഞതോടെ പരിഭ്രാന്തരായ വിശ്വാസികള്‍ 'കര്‍ത്താവേ, രക്ഷിക്കണമേ'യെന്ന് അലറിക്കൊണ്ട് നാല്പാടും ഓടിത്തുടങ്ങി. അമേരിക്കയിലെ അറിയപ്പെടുന്ന ശാസ്ത്രഞന്‍ കൂടിയാണ് ഹാരോള്‍ഡ് കാം‌ംപിംഗ്. എല്ലാ രാജ്യങ്ങളിലും, എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടി നടക്കുന്ന 'കാം‌ംപിംഗ് പാസ്റ്റര്‍'മാരുടെ എണ്ണം കൂടിവരുകയാണ്. അവരുടെ കഴുത്തിന്റെ തടിയും പോക്കറ്റിന്റെ തടിപ്പും ഏറിവരുകയും ചെയ്യുന്നു. പാസ്റ്ററായ ഈ വൃദ്ധന് മറവിയോ മനോവിഭ്രാന്തിയോ ഉണ്ടെന്ന് നമുക്കറിയില്ല. അന്ത്യവിധി ദിനം ഇനി ഒക്ടോബര്‍ 21ന് ആണെന്നാണ് അദ്ദേഹം സ്വന്തം റേഡിയോ സര്‍‌വീസിലൂടെ അറിയിച്ച് ലോകസമാധാനം വീണ്ടും കെടുത്തിയിരിക്കുന്നത്.

എ. രാജ, കരുണാനിധിയുടെ പ്രിയപുത്രി കനിമൊഴി, കൈരളിയുടെ മനേജിംഗ് ഡയറക്ടറായിരുന്ന ജോണ്‍ ബ്രിട്ടാസ്, ചാവേര്‍ പടത്തലവനായ വി.ഡി. സതീശന്‍, ഐസ്ക്രീം ക്വീന്‍ റെജീന, വെള്ളപ്പാച്ചിലില്‍ നിന്ന് നീന്തി രക്ഷപെട്ട കാവ്യ മാധവന്‍, പീഢനക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍, മലയാളഭാഷക്കു വേണ്ടി നിരാഹാരത്തിനൊരുങ്ങുന്ന സുഗതകുമാരി, സമദൂരസിദ്ധാന്തക്കാരനായ സുകുമാരന്‍ നായര്‍, ആപ്പിള്‍ ഏ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളായ സാജു കടവിന്‍, രാജീവ് ചെറുവാര, മലയാള മനോരമയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാലഗോപാല്‍, ഒരു പവന്‍ മോതിരം വക്കത്തില്‍ നിന്ന് വാങ്ങിയ വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി ലക്ഷങ്ങള്‍ ഒക്ടോബര്‍ 21ലെ കാം‌പിംഗ് പ്രളയത്തില്‍ ഒഴുകിപ്പോകുമോയെന്നറിയില്ല.

ചെറുലഹരി തലയില്‍ കയറിയാല്‍ പ്രവചനങ്ങള്‍ ഒഴുകിയിറങ്ങുക സാധാരണമാണ്. മദ്യം കഴിക്കാത്തവര്‍ ആണ്ടിലൊരിക്കല്‍ കാലിഫോര്‍ണിയയോ കോലാലമ്പൂരോ സന്ദര്‍ശിക്കുംമ്പോള്‍ 'ഇത്തിരി' അകത്താക്കിയാല്‍ മുറിയില്‍ വട്ടമിട്ട് ഓടി നടക്കുകയോ കരയുകയോ ചിരിക്കുകയോ മാലാഖമാരുടെ പ്രകാശം കാണുകയോ പതിവാണ്. ലഹരി ചെല്ലാതെതന്നെ മാലാഖയെ കണ്ട മഹാനായ വ്യക്തിയാണ് യശശ്ശരീരനായ പാസ്റ്റര്‍ ദിനകരന്‍.അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ദീകരണത്തില്‍ മുമ്പൊരിക്കല്‍ പറയുകയുണ്ടായി: "അമേരിക്കയിലെ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന വേളയില്‍ ഒരു രാത്രി മുറിയില്‍ വലിയ വെളിച്ചം. എന്റെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്റെ നേരെ ഒരു കടലാസു ചുരുള്‍ നീട്ടി. നീയൊരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുക. അതിന്റെ പ്ലാന്‍ ആണിത്."

വെളിച്ചം മങ്ങി. മാലാഖ അപ്രത്യക്ഷമായി. എന്നാല്‍ വീണ്ടും പ്രകാശം. വീണ്ടും മാലാഖ. ഒരു കടലാസ് ചുരുള്‍ കൂടി ദിനകരന്റെ നേരെ നീട്ടി. "എഞ്ചിനീയറിംഗ് കോളേജിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ ലിസ്റ്റ് ആണിത്. അവരെ ദിനേട്ടന്‍ തെരഞ്ഞെടുക്കുക."

മാലാഖ അപ്രത്യക്ഷമായപ്പോള്‍ പാസ്റ്റര്‍ ഡിനകരന്‍ ലിസ്റ്റിലേക്ക് നോക്കി. അത്ഭുതം! അന്ന് കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബ്ബ്, റിട്ടയര്‍ഡ് ഇന്‍കം ടാക്സ് കമ്മീഷണര്‍ തുടങ്ങി പത്തിലേറെപ്പേരുടെ പേരുകള്‍. പ്രമുഖരുള്ളതുകൊണ്ട് ഇനി പേടിക്കാനില്ലെന്ന് ദിനകരനും ആശ്വസിച്ചു. അങ്ങനെ ദൈവം അനുഗ്രഹിച്ച് ദൈവം നിര്‍ദ്ദേശിച്ചതുപോലെ പണിതുയര്‍ത്തിയ കൂറ്റന്‍ സ്ഥാപനമാണ് കോയമ്പത്തൂരിലെ 'കാരുണ്യ' എഞ്ചിനീയറിംഗ് കോളേജ്.

കാംപിംഗ് എപ്പോഴും എല്ലാ കാലത്തും ഉണ്ടാകും. പാസ്റ്റര്‍മാരെപ്പോലെ കാര്യങ്ങ‌ള്‍ ഭ്ംഗിയായി പ്രവചിക്കുന്നവരാണ് നമ്മുടെ നാട്ടിലെ കണിയാന്മാര്‍. വയറ് നിറഞ്ഞു നില്‍ക്കുന്ന പെണ്ണുങ്ങളുള്ള വീട്ടിന്റെ മുറ്റത്ത്നിന്ന് വായ്പൊത്തി ഉറക്കെപ്പറയും: "ലക്ഷണം കണ്ടിട്ട് വരുന്ന കുഞിക്കാല് ഒരു ആണ്‍കുട്ടിയാണ്. തമ്പുരാനേ."

ഗൃഹനാഥന് സന്തോഷമായി. അതിനുശേഷം കണിയാര്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് നടക്കും. അടുക്കള ഭാഗത്തുള്ള മുറ്റത്തു നിന്ന് ഉറക്കെ പറയും: "തമ്പുരാട്ടിയേ ഭാഗ്യം! ഒരു പെണ്‍കുഞ്ഞിന്റെ കുഞ്ഞിക്കാല് ഇവിടെത്തുന്നു."

അപ്പുറെത്തും ആഹ്ലാദം ഇപ്പുറത്തും ആഹ്ലാദം. അമേരിക്കയില്‍ പോയിട്ടില്ലെങ്കിലും എത്രയോ പ്രളയങ്ങള്‍ നമ്മുടെ കണിയാന്മാര്‍ എത്രയോ തവണ സൃഷ്ടിച്ചിരിക്കുന്നു. വിദേശത്തുപോകുന്ന ചില പാസ്റ്റര്‍മാര്‍ മൂന്ന് ഇഞ്ച് സൈസിലുള്ള ഒരു ചെറു ബാറ്ററി ഉപകരണവുമായി മടങ്ങിവരുന്നതെന്ന് കേള്‍ക്കുന്നു - ഭക്തരെ അനുഗ്രഹിക്കുമ്പോള്‍ ഈ ഉപകരണം വെള്ള ജൂബ്ബയില്‍ ഒതുക്കിയിരിക്കും. തലയില്‍ കൈ വയ്ക്കുമ്പോള്‍ ചെറിയ ഒരു ഷോക്ക്. മുകളിലേക്ക് നോക്കി പ്രകാശത്തിനായി ഭക്തര്‍ പൊട്ടിക്കരയുന്നു. ചില അമ്പലങ്ങള്‍ക്ക് സമീപമുള്ള ചില ജ്യോത്സ്യന്മാരും ഈ ബാറ്ററി ഉപകരണം പൂവിട്ട് പൂജിക്കുന്നു. എന്തായാലും ഭൂമിയില്‍ സമാധാനം!

2011, മേയ് 23, തിങ്കളാഴ്‌ച

ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും അവാര്‍ഡ്


'അച്ഛനുറങ്ങാത്ത വീട്' എന്ന മലയാള ചലച്ചിത്രം അവാര്‍ഡിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് സലീം കുമാറിന് ലഭിക്കുമെന്ന് നമ്മള്‍ ആശിച്ചെങ്കിലും നഷ്ടപ്പെട്ട അവാര്‍ഡ് 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലീം കുമാര്‍ പിടിച്ചെടുത്തപ്പോള്‍ ഗ്ലാമറിന്റെ മുഖലേപനമില്ലാതെ ഉയരത്തിലെത്തിയ ഈ നടനെ നാം വാരിക്കോരിഎടുത്തുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. കുടവയര്‍ കുലുക്കിയും പിന്‍ഭാഗം പിടപ്പിച്ചും ചിരിബോംബുകള്‍ പൊട്ടിച്ചുവന്ന സലീം കുമാര്‍ എന്ന നടന്‍ ആദാമിലൂടെ നല്‍കിയ വ്യത്യസ്ത അനുഭവം നമുക്കുമേല്‍ കടുത്ത വേദനയാണ് പൂശിയത്. സൂപ്പര്‍താരങ്ങളായ തമ്പുരാക്കന്മാരെ തട്ടിമാറ്റിക്കൊണ്ട് വമ്പന്‍ പുരസ്കാരം തട്ടിയെടുത്ത് സലീം കുമാര്‍ ഒരു കാര്യം ഉറക്കെ വിളിച്ചു പറഞ്ഞു: "ഒരു മലയാളി അവാര്‍ഡ് കമ്മറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ അവാര്‍ഡ് ലഭിക്കില്ലായിരുന്നു."

അവാര്‍ഡുകമ്മറ്റികള്‍ രൂപം കൊള്ളുമ്പോള്‍ തന്നെ കമ്മറ്റി അംഗങ്ങള്‍ ഡല്‍ഹിയിലേക്ക് വിമാനം കയറുമ്പോഴായാലും തിരുവനന്തപുരത്തേക്ക് ട്രയിന്‍ കയറുമ്പോഴായാലും മനസ്സിലും പോക്കറ്റിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ കുറിച്ചുകൊണ്ടായിരിക്കും യാത്ര പുറപ്പെടുക - സംസ്ഥാനത്ത് ഫിലിം അവാര്‍ഡ് കമ്മറ്റിയില്‍ ഒരു വര്‍ഷം ഞാനും അംഗമായിരുന്നു. എ.പി. ഉദയഭാനു ചെയര്‍മാന്‍, പവനന്‍, വൈലോപ്പിള്ളി, ഡോ പവിത്രന്‍, തോട്ടം രാജശേഖരന്‍, ഈ ലേഖകന്‍ തുടങ്ങി ചെറിയൊരു കമ്മറ്റി. എന്‍. ശങ്കരന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, ബക്കര്‍, രാമു കാര്യാട്ട്... തുടങ്ങിയ പലരുടെയും ചിത്രങ്ങള്‍ മത്സരത്തിനായി എത്തിയിട്ടുണ്ട്. നല്ല ചലചിത്രം ബക്കറിന്റെ 'മണിമുഴക്കം' എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടായില്ല. എന്നാല്‍ ഗാനരചയിതാവ് ആര് എന്ന വിഷയം വന്നപ്പോള്‍ വൈലോപ്പിള്ളി ചാടിയെഴുന്നെറ്റു. "എനിക്കൊരു അഭിപ്രായമുണ്ട്. മുല്ലനേഴിക്ക് കൊടുക്കണം." അത് നേണ്ട തര്‍ക്കത്തിന് വഴിയൊരുക്കി. വൈലോപ്പിള്ളി ഒഴിച്ച് എല്ലാവരും ഒ.എന്‍.വിക്ക് വേണ്ടി നിലകൊണ്ടു. പക്ഷേ പ്രിയപ്പെട്ട വൈലോപ്പിള്ളി ചാടിയെഴുന്നേറ്റ് ബാഗും എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. വാതുക്കല്‍ ചെന്ന് തിരിഞ്ഞ് നിന്ന് ഒരു കാര്യം ഉറക്കെപ്പറയാല്‍ അദ്ദേഹം മറന്നില്ല: "നിങ്ങളൊക്കെ വേശ്യമാരെപ്പോലെയാണ്." പാവം കമ്മിറ്റി ചെയര്‍മാന്‍ ഗാന്ധിയനായ ഉദയഭാനു സാറിന്റെ മുഖമാണ് ഏറെ വാടിയത്. ഈ വയസ്സുകാലത്ത് ഇതും കേള്‍ക്കേണ്ടിവന്നു!

അവിടെയും ഇവിടെയും അവാര്‍ഡ് കമ്മറ്റി എന്നത് വേശ്യകളുടെ ഒരു കമ്മറ്റിയാണോ? ഡല്‍ഹിയിലും ഇത്തരത്തില്‍ കേരളവേശ്യമാര്‍ എത്താറുണ്ടെന്ന് സലീം കുമാറിന്റെയും നടന്‍ ദിലീപിന്റെയും അഭിപ്രായങ്ങളില്‍ നിന്നു തോന്നുന്നു.

സിനിമയിലെ തിരുത്തല്‍ വാദിയായി ഈ നടന്‍ മാറിയിരിക്കുന്നു. ചിരിവേഷം അദ്ദേഹത്തിന് അഴിച്ചുവെക്കാനാവുമെങ്കില്‍ എന്തുകൊണ്ട് സൂരജ് വെഞ്ഞാറമ്മൂടിന് അതിനു കഴിയുന്നില്ല. സൂപ്പര്‍സ്റ്റാറുകളോടൊന്നിച്ച് സൂരജ് അഭിനയിക്കുമ്പോള്‍ ചരട് സൂപ്പര്‍സ്റ്റാറിന്റെ കൈയ്യിലല്ലേയെന്ന് സംശയിക്കുന്നു. വായ് പൊളന്ന് ചിരിച്ചും വയറ് കുലുക്കിയും പിന്‍ഭാഗം കുടഞ്ഞും സൂപ്പറിന്റെ കൂടെ അഭിനയച്ചോളാനാണ് സൂപ്പറിന്റെ നിര്‍ദ്ദേശം. ഹാസ്യനടന്മാരുടെ മുഖത്തെ 'ടോം ആന്റ് ജെറി'യെ മാറ്റാനായാല്‍ ഇനിയും നമുക്ക് ആദാമിന്റെ മകനായ അബുമാരെ ലഭിക്കുമെന്നുള്ളത് നിശ്ചയം.

പുതുപ്പള്ളിയുടെ പുത്രന്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിതിളക്കത്തിന് മങ്ങലേല്‍‌പ്പിച്ചതും സലീം കുമാറിന്റെ തിളക്കമാണെങ്കിലും ഇരുവരും സോണിയ ഭക്തരാണ്. ഉമ്മന്‍ ചാണ്ടിക്കും സലീം കുമാറിനും കുഞ്ഞുനാള്‍ തൊട്ട് ചീപ്പെടുത്താല്‍ ചീകുന്നത് ഒരേ രീതിയിലാണ്. എല്ലാവരും ഇടത്തുനിന്ന് വലതേക്ക് മുടി ചീകുമ്പോള്‍ ഇവര്‍ ചെയ്യുന്നത് വലത്തുനിന്ന് ഇടത്തേക്ക്. രണ്ടു പേരെടെയും മുടി പറഞ്ഞാന്‍ അനുസരിക്കില്ല. എന്നാല്‍ അടുത്തകാലത്തായി സോണിയാഗാന്ധിയുടെ തലയി മുടി വേര്‍തിരിക്കാനായി ചീപ്പ് വലതുവശത്തേക്കാണോ കയറുന്നതെന്ന് സംശയം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും കരുണാകരപുത്രന്‍ മുരളിയും ഈ രീതിയില്‍ വലതു ഗ്രൂപ്പുകാരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഈ വലതുചായ്‌വിന് അല്പം മലയാള മനോരമ ബന്ധമുണ്ട്. മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവും ചീകുന്നതില്‍ കുഞ്ഞൂഞ്ഞ് ശൈലിയാണ്. ജയ് ഹിന്ദ് ടി.വിയുടെ വിജയന്‍ തോമസ്, ഹിറ്റ്ലര്‍, കനിമൊഴി, ടോം വടക്കന്‍, ഡോ. ഉമാദത്തന്‍, ഷാഫി പറമ്പില്‍, സി.പി.ഐ നേതാവ് സത്യന്‍ മോക്കേരി, മുന്‍ എം.എല്‍.എ പി. ബാലന്‍ (പാലക്കാട്), മുന്‍ മന്ത്രി എം. ടി. പത്മ, കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് തുടങ്ങിയവരും വലതു ചായ്വുള്ളവരാണ്.

എന്നാല്‍ അടുത്ത ദിവസം മന്ത്രിസഭാംഗങ്ങ‌ളുടെ ലിസ്റ്റുമായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ചെവിയുടെ രണ്ടു വശത്തും ഉയര്‍ന്നു വന്ന കൃതാവുകള്‍ ചിരി ഉണര്‍ത്തുന്നവയാണ്. ചെവികള്‍ക്ക് സമീപം ഇവ ഉയര്‍ത്തിയത് - കൊടിക്കുന്നില്‍ സുരേഷും ആന്റേ ആന്റണിയും. സലീം കുമാറിന്റെ ഹാസ്യവേഷം പോലെ പല്ലും ഇളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച് ഡല്‍ഹിയിലെ മുക്കിലും മൂലയിലും കറങ്ങുമ്പോള്‍ നമക്കും ചിരിക്കാതിരിക്കാനാവില്ല.

ഉമ്മന്‍ ചാണ്ടിക്ക് സ്നേഹമില്ലാത്തത് ആരോടാണ്! ശത്രുവിനെയും സ്നേഹിക്കുന്നു. നാട്ടുകാരുടെ, ബന്ധുക്കളുടെ, സുഹ്രുത്തുക്കളുടെ, പാര്‍ട്ടി പ്രവര്‍ത്തകരുടെ, തിരുമേനിമാരുടെ, അച്ചന്മാരുടെയും എല്ലാം വഴികാട്ടിയാണ്. 1985ലാണ് ഞാന്‍ മനോരമയില്‍ ചേരുന്നത്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് കൊച്ചി ഓഫീസിലെത്തിയെപ്പോള്‍ എന്നെ കാണാനായി ഒരു ച്റുപ്പക്കാരന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരങ്ങള്‍ സംസാരിച്ചു. പുതുപ്പള്ളിയില്‍ നിന്ന് വരികയാണ്. കൈയില്‍ ഒരു കവറുമുണ്ട്. എന്റെ നേരെ നീട്ടി. കവറിലെ കത്തു വായിച്ചു: "എന്റെ നാട്ടിലുള്ള എന്റെ ഏറെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ മകനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ഒഴിവ് മനോരമയിലുണ്ടെന്ന് അറിഞ്ഞു. ഈ കത്തുമായി വരുന്ന ജോര്‍ജ്ജ്കുട്ടിക്ക് ആ ഒഴിവ് ശരിയാക്കി കൊടുക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

കത്ത് വായിച്ച് ഞാന്‍ അല്പനേരം ആലോചിച്ചിരുന്നു. പയ്യന്റെ കൈയ്യില്‍ കരുതിയിരുന്ന ചില ചിത്രങ്ങള്‍ ഞാന്‍ നോക്കി. വരപ്പുകള്‍ കൊള്ളാം. എന്നാല്‍ അന്വേഷിച്ചിറങ്ങിയ വഴി തെറ്റിപ്പോയെന്ന് ഞാന്‍ പറഞ്ഞു. പുതുപ്പള്ളിയും കോട്ടയവും തമ്മില്‍ വലിയ അകലമില്ല. കോട്ടയത്ത് മാത്തുക്കുട്ടിച്ചായനെ വിളിച്ച് ഉമ്മന്‍ ചാണ്ടി ഒരു വാക്ക് പറഞ്ഞാല്‍ പോരായിരുന്നോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മുഖം വാടി. പരസ്യം വരും, അപ്പോള്‍ അപേക്ഷിക്കുക, ടെസ്റ്റ്-ഇന്റര്‍‌വ്യൂ എന്നിവ കടന്നുകിട്ടണം എന്ന് കൂടി വിവരിച്ചു കൊടുത്തു. പയ്യന്‍ എഴുന്നേറ്റു. കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു കലാകാരന്റെ വേദനയില്‍ എന്റെ മനസ്സും വേദനിച്ചു.

ഉമ്മന്‍ ചാണ്ടിയെപ്പറ്റി അതിനു മുമ്പ് 'അസാധു'വില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ ഞാന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ഒരു സുഹൃത്ത് ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. അമേരിക്കയില്‍ ഒരു ജോലി വേണം. ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി ലെറ്റര്‍ ഹെഡ് എടുത്ത് മലയാളത്തില്‍ എഴുതി: "പ്രിയപ്പെട്ട പ്രസിഡന്റ് കെന്നഡി, ഈ കത്തുമായി വരുന്ന ജോയിക്കുട്ടി എന്റെ അടുത്ത സുഹൃത്ത് അവറാച്ചന്റെ മകനാണ്. അവിടെ ഒരു ജോലി തരപ്പെടുത്തിക്കൊടുത്ത് സഹായിക്കണം. എന്ന് സ്വന്തം ഉമ്മന്‍ ചാണ്ടി."

ഇപ്പോള്‍ നമുക്ക് കത്ത് വേണ്ടത് രമേശ് ചെന്നിത്തലക്കാണ് - "സോണിയ ജി, ഇതെന്റെ സുഹൃത്തിന്റെ മകനാണ്. മന്ത്രിയായില്ല. ഒരു ജോലി ഡല്‍ഹിയില്‍ തരപ്പെടുത്തണം."

2011, മേയ് 17, ചൊവ്വാഴ്ച

ചര്‍ച്ചയില്ല, ചോദ്യവുമില്ല


മുന്‍ നിയമസഭാസ്പീക്കറും എം.പിയുമായിരുന്ന എ.സി. ജോസ് പഠിച്ചതും വളര്‍ന്നതും കൊച്ചിയിലാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് വളര്‍ന്നത് നെഹ്രുകുടുംബത്തിലൂടെയാണെന്ന് പറയുമ്പോള്‍ ജോസിന്റെ അമ്പാട്ടു കുടുംബത്തിന് അഭിമാനിക്കാവുന്നതാണ്. കേരളത്തിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുള്‍ ഗാന്ധി വരെയുള്ളവരുടെ ഇംഗ്ലീഷ് പ്രസംങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം സ്ഥിരമായി ലഭിക്കാറുള്ളത് ജോസിനു തന്നെ. ഇടക്ക് രാഹുള്‍ ഗാന്ധിയുടെ 'സ്പീച്ച്' തിരുവനന്തപുരത്തു വെച്ച് തര്‍ജ്ജിമ ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് മോഹ‌ന്‍കുമാര്‍ വാക്കുകളിലും വാചകങ്ങിളിലും വന്ന വന്‍ വീഴ്ച മൂലം മൈക്ക് ശശി തരൂറിന് കൈമാറേണ്ടിവന്നു. പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്നതുകൊണ്ടാണ് തന്റെ പരിഭാഷ പാളിപ്പോയതെന്ന് പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള തന്റെ വിരോധം മോഹന്‍കുമാര്‍ ഇപ്പോഴും തുടരുകയാണ്. useless എന്ന ഇംഗ്ലീഷ് പദത്തിന് മലയാളത്തില്‍ ഒന്നിനും കൊള്ളാത്തവന്‍, വിവരം കെട്ടവന്‍, ഉറക്കംതൂങ്ങി തുടങ്ങി മറ്റു പല മലയാളപദങ്ങളും എ.സി. ജോസിനു പരിഭാഷയായി പറയാനാകും. പാര്‍ലിമെന്റിലേക്ക് ഉത്തര്‍പ്രദേശിലെ 'അമേത്തി' മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനകത്ത് കാലെടുത്തു വച്ചപ്പോള്‍ നെഹ്രുവിന്റെ പിന്‍ഗാമി, ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെ പിന്‍‌ഗാമി എന്നീ നിലകളിലൊക്കെ നമുക്കൊക്കെ വന്‍പ്രതീക്ഷകളായിരുന്നു - ലോക്സഭയിലെ പിന്‍സീറ്റുകളില്‍ ഒന്നില്‍ ബഞ്ചിന്റെ അറ്റത്തായി ഇരിക്കുന്ന രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യം ഉറ്റുനോക്കുകയായിരുന്നു. സ്വന്തം സീറ്റില്‍ ഇരിക്കാതെ ഏതെങ്കിലും വനിതാ എം.പിയുടെ സമീപത്തെത്തി ഒട്ടിപ്പിടിച്ചിരിക്കയാണ് പതിവ് (ഈ രംഗം പാര്‍ലമെന്റില്‍ പോയ അവസരങ്ങ്ളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളതാണ്).

ലോക്സഭയിലെ നടപ്പാതകള്‍ക്ക് ചേര്‍ന്ന് കിടക്കുന്ന ബഞ്ചിന്റെ അരികിലായി വനിതാമെമ്പറുടെ സമീപത്തിരിക്കുന്ന രാഹുലിന്റെ ഒരു കാല്‍ കാര്‍പ്പെറ്റിന്റെ നടുവിലായിരിക്കും വിശ്രമിക്കുന്നത്. കാലുകള്‍ കവച്ചുവെയ്ക്കുന്ന ലോകസഭാംഗങ്ങള്‍ നമുക്ക് പലരുണ്ടാകാം. എന്നാല്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെപ്പോലെ കാലുകള്‍ കവച്ച് വെച്ച് സുഖവും സോഷ്യലിസവും സ്വപ്നം കാണുന്നത് ഒരു രാഹുല്‍ തരംഗമായി നമുക്കു കണക്കാക്കാം.

പതിനഞ്ചാമത് ലോക്സഭയില്‍ 25നും 40നും ഇടക്ക് പ്രായമുള്ള 61 എം.പിമാരാണ് നമുക്കുള്ളത്. ഏറെ പ്രതീക്ഷകള്‍ നമുക്ക് നല്‍കിക്കൊണ്ടെത്തിയവരില്‍ ഭൂരിഭാഗവും പ്രതീക്ഷകള്‍ ഊതിക്കെടുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. രാഹുലിനെപ്പറ്റി മനോരമ റിപ്പോര്‍ട്ടുകള്‍ തയ്യാറെടുക്കുമ്പോഴുള്ള സുഗന്ധം അദ്ദേഹം കണ്ടത്തില്‍ കുടുംബാംഗമാണെന്നു വരെ നമ്മെ തെറ്റിധരിപ്പിക്കാറുണ്ട്. എന്നാല്‍ മലയാള മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ 'ദ്‌ വീക്ക്'ന്റെ പുതിയ ലക്കത്തിലെ കണ്ടെത്തലുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരൊറ്റ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാത്ത ഒരെറ്റ ചോദ്യം പോലും ചോദിക്കാത്ത യുവ എം.പിമാരുടെ കൂട്ടത്തില്‍ യുവജനങ്ങളുടെ ആവേശമായ രാഹുള്‍ ഗാന്ധി നില്‍ക്കുന്നുവെന്നാണ് 'ദ്‌ വീക്ക്' കണ്ടെത്തിയിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിന് പൂജ്യം, ചോദ്യങ്ങള്‍ ചോദിക്കാത്തതിന് വട്ടപ്പൂജ്യം! കേരളത്തിലെത്തുമ്പോള്‍, യൂത്തന്മാരോടൊപ്പം തട്ടുകടകളില്‍ കയറുമ്പോള്‍ ലഭിക്കുന്ന പൊറോട്ടയും തട്ടുദോശയും പൂജ്യം സൈസിലാണെന്നുള്ളത് രാജ്യത്തിന്റെ ഭാഗ്യം.

പാര്‍ലെമെന്റില്‍ തിളങ്ങുന്ന ക്രിക്കറ്റ് താരം കൂടിയായ അനുരാഗ് സിംഗ് താക്കൂറും കേരളത്തിലെ യുവജനങ്ങളുടെ ലഹരിയായ എം.ബി.രാജേഷും പി.കെ.ബിജുവും ലോക്സഭയുടെ വെട്ടിത്തിളങ്ങുന്ന പുതിയ പ്രഭയായി മാറുകയും ചെയ്തു.

നെഹ്രു കുടുംബത്തിന് ഇതെന്തുപറ്റിയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥിച്ചു ജപിച്ച ചരടുകള്‍ ഡല്‍ഹിയിലെ 10-ജന്‍പഥ്ല്‍ നിറയുകയാണ്. കുറെ ചരട് സോണിയ ഗാന്ധി ഇടതുകൈയില്‍ കെട്ടുന്നു. കുറെ ചരടുകള്‍ മരുമകന്‍ റോബര്‍ട്ട് വധേര കൈയ്യിലും അരയിലും കെട്ടിത്തുടങ്ങിയതോടെ ബിസിനസ് രംഗത്ത് അദ്ദേഹം വിലസിക്കൊണ്ടിരിക്കുന്നു. പ്രിയങ്ക ചരട് കെട്ടാറില്ല. ചരടുകള്‍ എല്ലാ ദിവസങ്ങ‌ളിലും രാഹുല്‍ ഗാന്ധിയുടെ വലതുകൈയ്യില്‍ കെട്ടിക്കൊടുക്കാറുണ്ടെങ്കിലും അതു വലിയ ഫലമൊന്നും ചെയ്തുകാണുന്നില്ല. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പഠിപ്പിക്കുന്ന ചില തളര്‍ന്ന വാചകങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും കാണാനായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്കെതിരെ ആഞ്ഞടിക്കാനായി തമിഴ്നാട്ടിലേക്ക് തിരിക്കുമ്പോള്‍ രാജീവിന്റെ ചെവിയില്‍ ചില കിളവന്മാര്‍ പറഞ്ഞുകൊടുത്തതിങ്ങനെ: "കറുത്ത കണ്ണട ധരിക്കുന്നവരെ വിശ്വസിക്കാനാവില്ല." അവസാനം രാജീവ് ഗാന്ധിയുടെ കറുത്ത സ്പര്‍ശനം തിരിച്ചടിയായി മാറി. എന്നാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത് കിളവന്‍ പ്രയോഗത്തിലാണ് - ആ മുതുക്കന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല - എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കഴുത്തിലെ നീര്‍ക്കെട്ടു മൂലം തലകുനിക്കാനാവാത്ത പി.പി തങ്കച്ചന്‍ പോലും തല കുനിച്ചു പോയി. കര്‍ഷക പ്രക്ഷോപം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ടപര്‍മ്പോല്‍ ഗ്രാമത്തില്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കാനെത്തിയപ്പോള്‍ തിളക്കമുണ്ടാകുന്നെങ്കില്‍ അത് നെഹ്രുകുടുംബത്തിന്റെ ഭാഗ്യം!

തന്റെ അവസാനനിമിഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്രു വെള്ളക്കടലാസില്‍ കവി വേഡ്സ് വര്‍തിന്റെ നാലുവരി കവിത പകര്‍ത്തിയ ശേഷമാണ് കണ്ണടച്ചത്: “...And Miles to Go Before I Sleep...”

“And Miles എന്നത് എന്താണെന്ന് രാഹുലിന് അറിയില്ല. എന്നാല്‍ Sleep എന്താണെന്ന് അദ്ദേഹത്തിന് ഏറെ അറിവുണ്ട്. ഉറക്കം തൂങ്ങികളായ പാര്‍ലെമെന്റാംഗളാണോ നമുക്ക് വേണ്ടത് എന്ന് അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും ജനം ചിന്തിക്കുക.